ഇതുപോലൊരു
രാത്രിയിലാണ്
പിറന്നു വീണത്
അനേകരുടെ
നിലവിളികളിൽപ്പെട്ട്
ചാപ്പിള്ളയായി പോയതാണ്
സ്വാതന്ത്ര്യം
കാക്ക
ഇന്നലത്തെ പ്രാതൽ
പുട്ടും കടലയും.
കേശവേട്ടന്റെയും
ലക്ഷ്മിയേടത്തിയുടെയും
ചായക്കടയിൽ നിന്ന്.
ദാലിയുടെ മീശയിൽ കേശവേട്ടനും
രവിവർമയുടെ ദമയന്തിയിൽ
ലക്ഷ്മിയേടത്തിയും
തിളങ്ങി നിന്നു.
കൂടെ നരച്ച ഡസ്കിൽ
സിൽക്ക് സ്മിതയും ഷീലയും
ജയഭാരതിയും. നസീറും.
മീതെ
മഞ്ഞുകൊണ്ട മനോരമയും
മാതൃഭൂമിയും ദേശാഭിമാനിയും
തണുത്തുകിടന്നു.
വാർത്തകളിൽ
ഗോദ്രയും മുസാഫർ നഗറും
സഹാരൻപൂരും ഔറംഗാബാദും
തിളച്ചു പൊന്തി.
എന്നാലും,
സ്വർണം പൂശിയ
പഴകുലകളെല്ലാം
അവരുടെ സ്വപ്നം പോലെ
തിളങ്ങി നിന്നു.
ചിരിയും പ്രണയവും
കൊണ്ടത്രേ, അവർ
തണുത്തുറഞ്ഞ
സമോവർ ചൂടാക്കിയത്.
എത്രയോ നുണകളെ
കീറി നോക്കിയാണ്
സാമ്പാറിൽ ഉള്ളി ചേർത്തത്.
എന്നും
കടല
തെറിപോലെ കുന്തിച്ചു നിന്നു.
കരുണാകാരനെ പോലെ,
ജയറാം പടിക്കലിനെ പോലെ.
പിന്നീട് വന്ന മറ്റു പലരെയും പോലെ
ജപ്തിയാൽ മുറിഞ്ഞു മുറിഞ്ഞു
ഒരു നുള്ള് വിഷം രുചിച്ചാണത്രേ
അവരുടെ കൺമഷി
ഇന്നലെ മാഞ്ഞു പോയത്.
വേണ്ട
ഇന്ന് ചിക്കനും പൊറാട്ടയുമാകാം
സ്വപ്നങ്ങളെ ഉടച്ചു ചേർക്കാതെ
കഴിക്കുകയുമാകാം.
ബലിച്ചോറ് കൊള്ളാൻ
നാളെയോ മറ്റന്നാളോ പോകാം
മരിക്കുമെന്നുറപ്പുള്ള
ജീവിതങ്ങൾക്ക്
വായ്കരിയിടാൻ.
മാർക്കെസിന്റെ
ഏകാന്തതയുടെ
നൂറു വർഷങ്ങൾക്കിടയിലാണ്
ഞാനവരെ ആദ്യം കാണുന്നത്.
അന്ൻഫ്രാങ്കിന്റെ
ചൂണ്ടുവിരലിനിടയിലൂടെ
ഹിറ്റ്ലർക്കും ഗീബൽസിനുമിടയിലൂടെ
അത് തെന്നി നീങ്ങി.
ആദ്യമൊക്കെ
ആമുഖങ്ങളിൽ
അലഞ്ഞു തിരിയുന്ന ഒന്ന്,
പിന്നെ വായിക്കുമ്പോൾ
കളഞ്ഞു പോയ മൊഴികളിൽ
പറ്റിപ്പിടിച്ചു
രണ്ടോ മൂന്നോ എണ്ണം.
ഇപ്പോഴാകട്ടെ
അഴുകിയ
പോത്തിറച്ചിയിൽ നിന്ന്
വഴുതിയിറങ്ങുന്ന
പുഴുക്കളെ പോലെ
ആർത്തലക്കുകയാണവ.
ഇത്രയേറെ എവിടെ നിന്നാണിവ
ഇറങ്ങി വന്നത്.
പുസ്തകങ്ങളിൽ
സ്വീകരണ മുറിയിൽ
അടുക്കളയിൽ
ദൈവത്തറയിൽ
ഇവ മുമ്പേ കൂട് കൂട്ടിയിരിക്കണം.
ഒരൊറ്റ രാത്രികൊണ്ടാണ്
എന്റെ സത്യാന്വേഷണങ്ങൾ
മുഴുവൻ തിന്ന് തീർത്തത്.
ഗാന്ധിയുടെ നേർത്ത ചിരി മാത്രം
ബാക്കിവെച്ച്
അഹിംസയുടെ
ശീതളിമക്കിടയിൽ
അവർ ഗന്ധകത്തിന്റെ
ഭൂപടം തീർത്തു.
ഒന്നു കഴിഞ്ഞ് മറ്റൊന്നിലേക്കായി
അവ മാർച്ച് ചെയ്തു.
കൽബുർഗി
ദാബോൾക്കർ
ഗോവിന്ദ് പാൻസാരെ
ഗൗരി ലങ്കേഷ്
എത്രയോ മലനിരകളെ
അവർ താഴ്വാരമാക്കി.
എത്ര കണിശതയോടെ
എത്ര ഭ്രാന്തമായി
ജനന മരണങ്ങളിൽ
പേ പിടിച്ച്
പുസ്തകമെല്ലാം
മഞ്ഞുപോകയാണ്
കബോർഡ് നിറയെ
ചിതലുറുമ്പുകൾ.
ഒരു യുദ്ധം മുറുകിയ പോലെ
തകർന്ന കെട്ടിടങ്ങൾ
മോസ്കുകൾ
തീ തിന്ന കുടിലുകൾ
കരഞ്ഞാർക്കുന്ന കുഞ്ഞുങ്ങൾ
സൂക്ഷിക്കുക ഇപ്പഴും
ചിതലുറുമ്പുകൾ
മാർച്ച് ചെയ്യുകയാണ്
ചെരിഞ്ഞ മസ്തിഷ്കങ്ങളിലേക്ക്.
കുറച്ചു മസ്തിഷ്കളെങ്കിലും
രഹസ്യമായി
സ്റ്റഫു ചെയ്ത് അടുപ്പുകളിൽ
നമുക്ക് സൂക്ഷിക്കണം
വിപ്ലവ കാലത്തെ
അത്താഴത്തിനു
വിരുന്നൊരുക്കാൻ